Saturday, August 20, 2016

ചാലിയാർ കഥ പറയുന്നു

                  ഭാഗം ഒന്ന്
   വെളുമ്പിയമ്പാടത്തുകാർ ചാലിയാറിനെ ജീവനു തുല്യം കണ്ടിരുന്ന കഴിഞ്ഞകാലത്തെപ്പറ്റി അവൾ വാചാലയായി...

kerala river chaliyar
    
"ഒരുപാട് കാലായി ന്റെ കഥ കേൾക്കാൻ ഒരാളെക്കിട്ടീട്ട്"
ഞാനൊന്നൂടെ ചേർന്നിരുന്നു.
"ഞാനിങ്ങനെയൊന്നുമായിരുന്നില്ലട്ടോ.. നിക്കു നല്ല മൊഞ്ചാർന്ന്. ഇപ്പോ വയസും, പ്രായൊക്കെ ആയീലെ. അതിന്റെയാ ഒരു മുരടിപ്പ്.
ഹാ.... എന്റെ പേരിനെക്കുറിച്ച് പറയാൻ മറന്നു. (ചാല്+ആറ്) = ചാലാറ് എന്നായിരുന്നു ന്റെ പേര്. നിങ്ങടെ സ്നേഹോം, ഇഷ്ടോംഎന്നെ വല്ലാതെ വീർപ്പുമുട്ടിച്ചപ്പോ ഞാനറിയാതെയങ്ങ് വളർന്ന് 'ചാലിയാറായി' . 1960ൽ എങ്ങാണ്ടോ മറ്റോ, തോരാതെ പെയ്ത മഴയും, മണ്ണിടിച്ചിലും എന്നെ ഒന്നൂടെ വലുതാക്കി.
     കുട്ടികൾ എന്നെക്കുറിച്ച് സ്കൂളില് പഠിക്ക്ണുണ്ടൂന്ന്  കൂടി കേട്ടപ്പോ, തെല്ലഹങ്കാരത്തോടത്തന്നെഞാനൊഴുകാൻ തുടങ്ങി. അങ്ങകലെ മലയിടുക്കിലൂടെ കല്ലുകളോട് കിന്നാരം പറഞ്ഞ് വരുന്ന എനിക്ക്- ഏറ്റം സന്തോഷം 'വെളുമ്പിയംപാടത്ത്' എത്തുമ്പയായിരുന്ന്. വിശാലമായിപരന്നൊഴുകാൻ പറ്റിയ സ്ഥലം, പരസ്പരം സ്നേഹത്തോടും ഒരുമയൊടെയും ജീവിക്കുന്ന ഒരു നാട്ടിലൂടെ തെന്നിനീങ്ങുന്നതിലേറെ വല്ല്യ സന്തോഷം എവിടെ കിട്ടാനാ..?
    
      അന്നൊക്കെ വെളുമ്പിയംപാടം മെയിൻറോഡിനപ്പുറം ചേന്നംപൊട്ടീന്നും, കാനക്കുത്തീന്നൊക്കെ പെണ്ണുങ്ങൾ അലക്കാനും, കുളിക്കാനും എന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്.  
അലക്കുസോപ്പുപോലും വാങ്ങാൻ ഗതിയില്ലാത്ത അവർക്ക്  'സാബൂൻകായീന്റെ' മരങ്ങള്  തന്നെ സമ്മാനമായി  നൽകി ഞാൻ. അവരെക്കാത്ത് കൈതച്ചോട്ടിൽ കാത്തിരിക്കുന്ന പൂവാലന്മാരെയും വിദഗ്ദമായൊളിപ്പിച്ചു.邏
ഇന്നിപ്പോ എല്ലാർക്കും സ്വന്തായി കിണറും, മോട്ടറുമൊക്കെ ആയപ്പോ അവർക്കും എന്നെ വേണ്ടാതായി. അലക്കിക്കുളിച്ച് ആ ബക്കറ്റും ഒക്കത്ത് വെച്ചുള്ള അവരുടെ പോക്ക് കാണുമ്പൊ, വല്ലാത്ത ആത്മനിർവൃതിയിലായിരിക്കും ഞാൻ.
കാലഭേതമന്യെ ചൂടെന്നൊ തണുപ്പെന്നോ നോക്കാതെ ചൂണ്ടയുമായി എന്റടുത്ത് ഓടിക്കൂടാൻ ഒരുപാടു പേരുണ്ടാർന്ന്. ആരെയും ഞാൻ വെറും കയ്യാൽ മടക്കീട്ടില്ല. എല്ല്ലാർക്കും നിറയെ നിറയെ മീനിന്റെ കോമ്പലകൾ തന്നെ കൊടുത്തു ഞാൻ.
പട്ടിണി മാറാത്ത കാലല്ലേ,? ഞാൻ കൊട്ക്ക്ണ മീനോണ്ട് വേണം അവർക്ക് വല്ലോം മേടിക്കാനും വയറ് നിറക്കാനും. മഴക്കാലാകുമ്പോ ആൾക്കാർക്ക് പുറത്തിറങ്ങാൻ പറ്റാണ്ടാകും. അവര് പട്ടിണീലാകും മുമ്പ്  തോട്ടിലൂടെ മേലോട്ട് ന്റെ മക്കളായ മത്സ്യങ്ങളെ പറഞ്ഞ് വിടും. 
"അങ്ങ് മേലേ കാനക്കുത്ത് വരെ പോണട്ടോ.."
ഞാൻ പ്രത്യേകം ഓർമ്മിപ്പിക്കും. മനസ്സില്ലാ മനസ്സോടെ വാലിളക്കി അവര് പോണത് കാണുമ്പോ കണ്ണ് നിറയും.
  എല്ലാ ദിവസോം വൈകുന്നേരായാൽ എത്ര കുട്ടികളാ എന്റടുത്തേക്ക് ഓടി വരിക....
അവരെന്റെ മേൽ ചാടിത്തിമർക്കും, ഞാനവരെ കെട്ടിപ്പുണരും. ആരെയും ഇതുവരെ വഞ്ചിച്ചിട്ടില്ല. പൊട്ടീലും, തുരുത്തിലൊക്കെയുള്ള പണിക്കാര്. അവരും വരും എന്റടുത്ത്. സന്തോഷത്തോടെ എല്ലാവരെയും ഞാൻ സ്വീകരിക്കും.
     പൊടുന്നനെ, ഒരുനാൾ ഇഴയടുത്ത വലിയ വലയുമായി ഒരാൾ വന്നു. വലകൊണ്ടയാളെന്നെ വല്ലാണ്ടങ്ങ് വലിഞ്ഞുമുറുക്കി. നന്നായി നൊന്തെനിക്ക്. എന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെപ്പോലും അയാൾ കോരിക്കൊണ്ടുപോയ്... അയാളും കൂട്ടുകാരും അതൊരു സ്ഥിരം ഏർപ്പാടാക്കി.
ആരോട് പരിഭവം പറയാനാ ഞാൻ..? അവൾ വിതുമ്പി.
വർഷങ്ങൾ കഴിഞ്ഞു....
പിന്നെയും വന്നു മറ്റൊരാൾ.!
അയാൾ എന്നെത്തന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.. അയാളുടെ  കയ്യിലുള്ള എന്തോ ഒന്ന് എന്റെ മുഖത്തേക്കെറിഞ്ഞു. വല്ലാതെ ശ്വാസം മുട്ടിയ ഞാൻ കണ്ണുകൾ ഇറുക്കെയടച്ചു.
എന്റെ മക്കളെല്ലാം ചത്തുപൊന്തി.  ആർത്തട്ടഹസിച്ചയാൾ എന്നിലേക്കെടുത്തുചാടി.
പിന്നെയും  വന്നു ചിലർ. ദുർഗന്ധം വമിക്കുന്ന മാലിന്യ ച്ചാക്കുമായി..
മക്കളൊക്കെ ചത്തൊടുങ്ങാൻ തുടങ്ങി. എല്ലാവരേയും പ്രത്യേക ഒളിത്താവളത്തിലേക്ക് മാറ്റേണ്ടിവന്നെനിക്ക്.洛
ഒടുവിൽ അതും അവർ കണ്ടുപിടിച്ചു. "പൂട്ടക്കുണ്ട്" എന്ന പേരുമിട്ടു.
      പതുക്കെ പതുക്കെ ആ സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു........*
അവൾ മുഴുവനാക്കും മുമ്പേ അകലെ പള്ളിമിനാരത്തിൽ മഗ് രിബ് ബാങ്കിന്റെഅലയൊലികളുയർന്നു.............
എനിക്ക് പോണം.. പോയേ പറ്റൂ...
അവൾക്കെന്നെ തടയാനാകില്ലല്ലോ..?
ഇരുന്നിടത്തു നിന്നും എണീറ്റ എന്റെ കാലുകൾ നനഞ്ഞിരിക്കുന്നു.  അവളുടെ കണ്ണീർക്കണങ്ങളാകുമോ അത്??樂
ഇനിയും വരണം . വന്നേ പറ്റൂ.. അവൾക്കിനിയും എന്നോടെന്തെക്കൊയോ പറയാനുണ്ട്......!!
(തുടരും)
_______________________
✍Abdul Vajid Bin Lukman

Thursday, July 25, 2013

                                       It is the only one school at velumbiyam padam......

mkmmlps
Add caption